Total Pageviews

Monday, June 20, 2011

ഒഴിയാ ബാധ

                       ഒരു ആത്മാവും, രണ്ടു ശരീരവുമായി ജീവിച്ച ഭാര്യയും, ഭര്‍ത്താവും...
മരണത്തിനു പോലും തങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലന്നു അഹങ്കരിച്ചവര്‍..
ആ അഹങ്കാരത്തെ തട്ടിത്തെറിപ്പിച്ചു കൊണ്ട് മരണം അവനെ ഒരു ആക്സിടെണ്ടിലൂടെ  അവളില്‍ നിന്നകറ്റി. 
അവന്‍റെ ശരീരം കത്തി ചമ്പലായപ്പോലും ആത്മാവ് അവളെ തേടി നടന്നു. ദുഖം സഹിക്കവയ്യാതെ ആ ആത്മാവ് തന്‍റെ പ്രിയതമയുടെ ശരീരത്തില്‍ ചെറിയൊരിടം കണ്ടെത്തി.  നാളുകള്‍ കടന്നു പോയി. ഒരിക്കല്‍ ആത്മാവ് കണ്ണ് തുറന്നപ്പോള്‍ , അവനു തന്‍റെ സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല...ചലന ശേഷി നഷ്ടപ്പെട്ട പോലെ...തന്നെ ഒരു ഇരുമ്പാണി  കൊണ്ട് ഒരു മരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ..
ചുറ്റിനും താന്‍ സ്നേഹിച്ചിരുന്ന തന്‍റെ പ്രീയപ്പെട്ടവര്‍....ആ ബന്ധനത്തില്‍ കിടന്നുകൊണ്ട് അവന്‍ ഓര്‍ത്തു.ഈശ്വരാ...ഞാനെല്ലവര്‍ക്കും ഒരു ഒഴിയാ ബാധയായോ? 

Saturday, June 11, 2011

ഒരു പേറ്റുനോവ്‌ .....

നിദ്രവിട്ടൊഴിഞ്ഞൊരു രാവിന്‍റെ യാമത്തി-
ലെപ്പോഴോ വന്നൊരു പേറ്റുനോവ്‌.
ഒട്ടൊരു അത്ഭുതത്തോടെ ഞാന്‍ ഓര്‍ത്തുപോയ്-
ആരെനിക്കെകിയീ ബീജത്തെ..?
മേഘ കീറിലോളിചിട്ടിടക്കെന്നെ-   
നോക്കി ചിരിക്കുന്ന വേണ്നിലാവോ?
നേരിയ കൈകള്‍ കൊണ്ടെപ്പോഴും എന്നെ-
വാരിപ്പുണരുന്ന ചാറ്റല്‍മഴയാണോ? 
വൃന്ദാവനത്തിലെ വള്ളിക്കുടിലില്‍ നിന്നെ-
ന്നെക്കുഴലാല്‍ വിളിക്കുന്ന കണ്ണനോ ?
ഇന്നലെ പത്ര താളിതില്‍ കണ്ടൊരു-
കാട്ടളനാല്‍ പിഴുതെറിഞ്ഞൊരു പെണ്പൂവോ?
ഒരു ചെറു നോവിനാല്‍ പിടഞ്ഞെന്‍റെ ഉണ്ണിയെ-
ഒരു കടലാസുതുണ്ടില്‍ ഞാന്‍ പെട്ടിട്ടു. 
അന്ധകാരത്തില്‍ നിന്നാരായുന്നാരാരോ,
നീ പെറ്റകുട്ടിയത് ആണോ,പെണ്ണോ?  
ഒരു വിങ്ങലോടെയാ കടലാസുതുണ്ടിനെ-
ദൂരെ ചുരുട്ടിയെരിഞ്ഞുകൊണ്ടോതി ഞാന്‍
അതൊരു ചാപിള്ളയായിരുന്നു...!! 

  

 
        



Wednesday, June 1, 2011

പാവക്കുട്ടി (കഥ)


                    കോഫീ ഹൌസിലെ ഒഴിഞ്ഞ കോണിലെ കസേരയില്‍ അഞ്ചു മിനിറ്റ് കഴിഞ്ഞു നകുല്‍ പ്രിയയേയും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് . ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങിയിട്ടും നകുല്‍ വിയര്‍ത്തു. 
ഈ പ്രിയ എവിടെ? അല്ലെങ്കിലും അവള്‍ക്കെല്ലാം കുട്ടിക്കളിയാണ്.
ഇന്നലെ അവളുടെ മെസ്സേജു വന്നപ്പോള്‍ മുതല്‍ തുടങ്ങിയ ഉഷ്ണം ആണ്...അവള്‍ വന്നു സത്യാവസ്ഥ അറിഞ്ഞാലേ ഇനി അത് മാറു..അവള്‍ പറഞ്ഞത് സത്യമാണെങ്കില്‍..ഈശ്വരാ..!
നകുല്‍ ഇരുന്ന കസേരക്കെതിരെ അപ്പോഴേക്കും ഒരു നിറഞ്ഞ ചിരിയുമായി പ്രിയ വന്നിരുന്നു. 
"ന്താ...എന്‍റെ കുട്ടിക്കൊരാലോചന"? 
നകുല്‍ വേഗം പ്രിയയുടെ കൈയ്യില്‍ പിടിച്ചു. "പ്രിയ പറയൂ നീ പറഞ്ഞത് സത്യമാണോ?
"ഞാന്‍ എന്തിനാ ഈ കാര്യത്തില്‍ നിന്നോട് കള്ളം പറയുന്നത്?നിന്നെപ്പോലെ നിഷ്ക്കളങ്കമായ മുഖമുള്ള  ഒരു കൊച്ചു ഭീകരന്‍ ഉണ്ടാവുമെങ്കില്‍ രസമല്ലേ? ...അടിപൊളി"
പ്രിയ മേശപ്പുറത്തു താളം പിടിച്ചു കൊണ്ട് പറഞ്ഞു.
നിനക്കുപ്പുണ്ടോ? നകുല്‍ പ്രിയയെ ദേഷ്യത്തോടെ നോക്കി...അല്ലെങ്കിലും ദേഷ്യം വന്ന നകുലിന്‍റെ മുഖം പ്രിയക്കിഷ്ടമാണ്. അതിനു വേണ്ടി അവള്‍ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കും. 

എന്തായാലും നീ നാളെ തന്നെ ലാബില്‍ കൊണ്ടുപോയി ഒന്ന് ടെസ്റ്റ്‌ ചെയ്യിക്ക്...നകുല്‍ അല്പം പരിഭവത്തോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോക്കെറ്റില്‍ നിന്നും വണ്ടിയുടെ കീ എടുത്തു.
"ദേ...സൂക്ഷിച്ചു വണ്ടിയോടിക്കണേ..എന്‍റെ കുട്ടിക്ക് അച്ചനില്ലതാക്കല്ലേ". പ്രിയ അമര്‍ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
നകുല്‍ അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ഇറങ്ങി പോയി.
കോഫീ ഹൗസിന്‍റെ പടികള്‍ ഇറങ്ങി ബസ് സ്റൊപ്പിലേക്ക് നടക്കുമ്പോള്‍ പ്രിയ ഓര്‍ത്തു. 
നകുല്‍....അവനൊരു പാവമാണ്...എന്നാലും എല്ലാം തുടങ്ങിവെച്ചത് അവനല്ലേ..?
അവന്‍ ഓര്‍ക്കണമായിരുന്നു വിവാഹിതനാണെന്ന്. എന്തിനാണ് തന്നോട് പ്രണയമാണെന്ന് പറഞ്ഞു പുറകെ നടന്നത്? ആദ്യമൊക്കെ എല്ലാം തമാശയായിരുന്നു തനിക്കെങ്കിലും പോകെ പോകെ അവനെ താനും ആഴത്തില്‍ സ്നേഹിച്ചുപോയി. അതുകൊണ്ട് മാത്രമാണ് അവന്‍റെ ആഗ്രഹങ്ങളെയൊന്നും  എതിര്‍ക്കാതിരുന്നത്. എങ്കിലും അവനെ ഒന്ന് കളിപ്പിക്കാന്‍ അവസരം കിട്ടിയപ്പോ വിട്ടു കളയുന്നതെങ്ങനെ? ഇങ്ങനെയുള്ള കൊച്ചു കുറുമ്പുകള്‍, പറ്റിക്കലുകള്‍ പ്രിയക്കിഷ്ടമാണ് ..
                                      
            ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു മുഴ സമ്മാനിച്ച് അമ്മയാകാനുള്ള സാധ്യത വെറും പത്ത് ശതമാനം മാത്രമാക്കി ദൈവം എന്നെ പ്രിയയെ പറ്റിച്ചു..അതുകൊണ്ട് തന്നെ വരുന്ന വിവാഹാലോചനകള്‍ എല്ലാം അവള്‍ വേണ്ടാന്ന് വെച്ചു.. മുപ്പതു വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതെന്തന്നു ചോദിച്ചവരോടെല്ലാം "ചൊവ്വാ ദോഷത്തിന്‍റെ"  പേര് പറഞ്ഞു.  പക്ഷെ...ഈ കളി എത്ര നാള്‍...? അതാണ്‌ പ്രിയക്ക് അറിയാത്തത്. 
                                    
             പിറ്റേദിവസം ഓഫീസിന്‍റെ ചില്ലിനപ്പുറം കാണുന്ന പഴക്കടയില്‍ നോക്കി "ഹായ് ചാമ്പയ്ക്ക..."എന്നുറക്കെ വിളിച്ചു പറയാനും, ഓഫീസിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ "തീരെ വയ്യ" എന്ന് നടുവിന് കൈ കൊടുത്തു കൊണ്ട് നകുല്‍ കേള്‍ക്കെ ഉറക്കെ വിളിച്ചു പറയാനും പ്രിയ മറന്നില്ല. എല്ലാം നകുലിന്‍റെ ടെന്‍ഷന്‍ കാണാന്‍ വേണ്ടി മാത്രം.  
അന്നത്തെ കോഫീ ഹൌസില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ പ്രിയയുടെ കൈയ്യില്‍ മുറുക്കി പിടിച്ചുകൊണ്ട് നകുല്‍ പറഞ്ഞു.
"പ്രിയ..ഇത് കുട്ടിക്കളിയല്ല. നമ്മുക്കൊരു ഡോക്ടറെ കാണാം. എന്റെ അവസ്ഥ നിനക്കറിയാമല്ലോ. എനിക്കിഷ്ടമുണ്ടായിട്ടല്ല. " നകുലിന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു.
അത്രയും മതിയായിരുന്നു പ്രിയയുടെ മനസ്സലിയാന്‍. ഒന്നുല്ല...ന്നു അവള്‍ കണ്ണടച്ച് കാട്ടി. 
പിന്നെയും നീണ്ടു പോകുന്ന പ്രിയയുടെ  ഡേറ്റില്‍ നകുല്‍ ആശങ്കപ്പെട്ടു. 
അവന്‍ പലപ്പോഴും ടെസ്റ്റ്‌ ചെയ്യാനായി അവളെ നിര്‍ബന്ധിച്ചു. അപ്പോഴെല്ലാം പ്രിയ ഒന്നുല്ലാന്നു പറഞ്ഞു നകുലിനെ സമാധാനിപ്പിച്ചു. 
കാരണം മാസാമാസം എല്ലാ സ്ത്രീകള്‍ക്കും സംഭവിക്കുന്ന വിപ്ലവം തനിക്ക് രണ്ടോ മൂനൊ മാസം കൂടുമ്പോള്‍ മാത്രമേ സംഭാവിക്കാരുല്ലു എന്ന് അവള്‍ക്കു മാത്രമറിയുന്ന രഹസ്യമാണ്.

                                ഞായറാഴ്ച്ചകളില്‍ ഹോസ്റ്റേലിലെ  റൂംമേറ്റുമോന്നിച്ച്ച്  ഒരു ഔട്ടിംഗ് പ്രിയക്ക് പതിവുള്ളതാണ്. പക്ഷെ...അന്നെന്തോ അവള്‍ക്കു വല്ലതോരസ്വസ്തത. രാവിലെ വയറു നിറയെ കഴിച്ച ഇഡ്ഡലി മഞ്ഞ വെള്ളത്തിനൊപ്പം പുറത്തേക്ക് പോന്നു. ആകെ ഒരു ക്ഷീണം...
                            പാതിരാത്രിയിലെപ്പോഴോ അടി വയറിനുള്ളില്‍ നിന്നും വല്ലാത്തൊരു വേദന പൊട്ടി പുറപ്പെടുന്നത് പ്രിയ അറിഞ്ഞു. അത് ശരീരം മൊത്തം പടരുന്നുണ്ടായിരുന്നു. പിന്നീട് എന്തൊക്കെയോ ശരീരത്തില്‍ നിന്നും ഉരുകിയോലിച്ച്ചു പോകുന്നപോലെ തോന്നി. 
ഒരു വിധത്തില്‍ നേരം വെളിപ്പിച്ച്ചു.
ഹോസ്പിറ്റലില്‍ ഡോക്ടറുടെ മുന്നില്‍ ഇരിക്കുമ്പോള്‍ അവര്‍ തന്‍റെ തടിച്ച കണ്ണടക്കിടയിലൂടെ ടെസ്റ്റ്‌ റിസല്ട്ടിലെക്കും , മുഖത്തേക്കും മാറി മാറി നോക്കുന്നത് പ്രിയ അറിഞ്ഞു.
"ഹസ്ബണ്ട് എവിടെ"? 
പ്രിയ പ്രതീക്ഷിച്ച ചോദ്യമായിരുന്നു. 
"സ്ഥലത്തില്ല"...അവള്‍ കള്ളം പറഞ്ഞു. 
"സൂക്ഷിച്ചില്ലായിരുന്നോ"...? എന്തായാലും അബോര്‍ഷന്‍  വേണ്ടി വരും. 
ഡോക്ടര്‍ ദുഖത്തോടെ പറഞ്ഞു.

ഉച്ചക്ക് ശേഷം പ്രിയ ഓഫീസിലെത്തി..കസേരയില്‍ ചാരി കണ്ണടച്ചു കിടന്നു.
ദൈവം വീണ്ടും തന്നെ കളിപ്പിച്ച്ചിരിക്കുന്നു.
പ്രിയ...എന്നുള്ള നകുലിന്‍റെ വിളി കേട്ട് അവള്‍ കണ്ണ് തുറന്നു.   അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"എന്നെക്കൂടി വിളിക്കാംയിരുന്നില്ലേ..? ഞാന്‍ വന്നേനെ നിനക്ക് കൂട്ടായി. "
എപ്പോഴത്തെയും പോലെ ഒരു പുഞ്ചിരി നകുലിനു സമ്മാനിചിട്ട്‌ പ്രിയഓഫീസിനു പുറത്തേക്ക് ഇറങ്ങി നടന്നു. 
ആദ്യം കണ്ട ടോയ് ഷോപ്പില്‍ നിന്ന് ഒരു പാവക്കുട്ടിയെ വാങ്ങി.
അതിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പ്രിയ നടന്നു...എങ്ങോട്ടന്നറിയാതെ...! 
 

Tuesday, May 10, 2011

ഒരു പ്രണയലേഖനം

മയില്‍ പീലിയെ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിക്ക് ,
അറിയാതെ അടുത്ത് പോയവരാണ് നമ്മള്‍ ,അറിയാതെ തോന്നിയ ഇഷ്ടം .അതിനെ എന്ത് പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല ,,,ഏതോ ഒരു ജന്മാന്തര ബന്ധം പോലെ ....നമ്മള്‍ വീണ്ടും ഒത്തു ചേരാന്‍ തുടങ്ങുന്നു ....
ന്‍റെ പ്രണയം,എന്നും നിനക്ക് വേണ്ടി ഉള്ളതായിരുന്നു .ഒരു പക്ഷെ നീ തിരിച്ചറിയാതെ പോയതും അതാകാം .ആര്‍ക്കും പിടികൊടുക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ച ഒന്നായിരുന്നു എന്‍റെ പ്രണയം ,ഒരു പക്ഷെ നിന്നോട് പോലും എനിക്ക് തുറന്നു പറയാന്‍ മടി ആയിരുന്നു .
അപ്പൂപ്പന്‍ താടിയെയും,മന്ചാടിക്കുരുവിനെയും നിനക്കായി കരുതി ആയിരുന്നു എ
ന്‍റെ പ്രണയത്തിന്‍റെ ബാല്യം ഞാന്‍ നെയ്തെടുത്തത് .അത് പിന്നീട് പുതുതായി എനിക്ക് കിട്ടുന്നതെന്തും ഞാന്‍ നിനക്കായി മാറ്റി വെക്കുന്നതിലെക്കായി ...ഒരു പക്ഷെ നിന്നോടുള്ള എന്റെ പ്രണയത്തിനു,സ്നേഹത്തിനു കരുതല്‍ എന്താണെന്നു എനിക്ക് തന്നെ തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത് ..
വര്‍ഷങ്ങളുടെ യാത്രയില്‍ ഞാനും നീയും ഒരുപാടൊരുപാട് മുന്നെറിയിരിക്കാം.,എന്നാല്‍ എ
ന്‍റെ പ്രണയം അതിന്നും അതിന്റെ ബാല്യകാലം കൈവിട്ടിട്ടില്ല ..സാഹചര്യങ്ങുളുടെ സമ്മര്‍ദം എന്നൊക്കെ നീ കേട്ടിട്ടുണ്ടാവാം ,എബ്കിലും മറ്റാര്‍ക്കും പിടികൊടുക്കാതെ ഞാന്‍ നിന്നെ പ്രണയിച്ചത് ഇതിനു വേണ്ടി ആകാം ....ഒരിക്കല്‍ കൂടി പ്രണയിക്കാന്‍ ...,മനസ്സിലെ പ്രണയം പങ്കു വെക്കാന്‍ ഒരു ഒത്തു ചേരല്‍ പ്രകൃതിയും ആഗ്രഹിച്ചിരിക്കാം ....!!!ഇവിടെ മഴപ്പുള്ളുകളുടെ അനുഗ്രഹവും ,കൃഷ്ണന്‍റെ പ്രണയ സങ്കല്‍പ്പങ്ങളും നമുക്കായി രംഗപടം ഒരുക്കട്ടെ ...
കാത്തിരുന്ന വര്‍ഷങ്ങള്‍ക്കും ,കൈവിട്ടു പോയ കാലത്തിനും കുറുകെ നടന്ന് നമുക്ക് പകരം വീട്ടാം ...,കടലിലെ തിര എണ്ണാനും മേഘങ്ങളേ സ്വന്തമാക്കാനും ഇനിയും നമുക്ക് കഴിയും ...,നമുക്ക് നക്ഷത്രങ്ങളെ പോലെയാവും ,അവ ആര്‍ക്കുവേണ്ടിയും അല്ല ഉദിക്കുന്നത് ,ആരോടും അവയ്ക്ക് പക്ഷപാതവും ഇല്ല ...
സത്യസന്ധമായ പ്രണയം എന്നും ഇങ്ങനെയാണ് ...എത്ര വേര്‍പ്പെടുതിയാലും അവ ഒരിക്കലെങ്കിലും കൂടിച്ചേരും .ഇനിയും എന്റെ പ്രണയത്തി
ന്‍റെ ചില്ലകള്‍ പൂക്കുമെന്ന് എന്നിലെ വിശ്വാസം നിനക്കും തുണ ആവട്ടെ ....
കാര്‍മുകിലിനെ പ്രണയിക്കുന്ന നി
ന്‍റെ കൂട്ടുകാരന്‍ ................


Tuesday, April 12, 2011

ദൈവം






















എന്താണ് ദൈവം....? എവിടെയീ ദൈവം...?
ദൈവത്തെ കാണാന്‍ കഴിഞ്ഞീടുമോ...?
മണ്ണോടു ...വിന്ണോട്...ഈ പ്രപഞ്ചത്തി-
ലുള്ളല്ലാത്തിനോടും ഞാന്‍ ഉത്തരം ചോദിച്ചു..!
ആര്‍ക്കും ഉത്തരമില്ലായിരുന്നു...!
ഒടുവിലെന്‍ അന്തരാത്മാവിലൊരു മന്ത്രണം.
നിന്നാല്‍ സൃഷ്ട്ടിക്കാനും, നശിപ്പിക്കാനും-
കഴിയാത്തോരൂര്‍ജമാണ് ദൈവം..!  
നിന്‍റെ നേത്രങ്ങളാല്‍ കാണാന്‍ കഴിയാതെ,
സ്പര്‍ശിച്ചരിയുന്ന കാറ്റുപോലെ-
ദര്‍ശനം നല്‍കാതെ നമ്മെ നിയന്ത്രിക്കും-
ഈ പ്രപഞ്ചത്തിലെ ശക്തി ദൈവം.
ഓരോ മനുജനിലും അതിശക്തമാം ഒരു മനസ്സുണ്ട്.
ആ മനസ്സിന്‍ സ്ഥാനവും, രൂപവും നിനക്ക് ‍-
നിര്‍ണ്ണയിചീടുവാനാകുമോ...?
എന്തിനു....നിന്‍ മുഖം നേരിലൊരുമാത്ര-
നിന്‍ കണ്ണാല്‍ കണ്ടിടാന്‍ സാധിക്കുമോ...?
ഈ ജന്മം മുഴുവന്‍ കിഞ്ഞാലും അതിനായി- 
ദര്‍പ്പണത്തെതാന്‍ ആശ്രയിക്കെണ്ടയോ...?
നീ നിന്നിലേക്കാഴ്ന്നിറങ്ങി നോക്കു...
നിന്നില്‍ തന്നെയുണ്ട് "ദൈവം".
നിന്‍ പുണ്യമാം പ്രവ്രത്തികള്‍ കൊണ്ട് നീ-
അന്യന്‍റെ കണ്ണീര്‍ തുടച്ചീടുമ്പോള്‍
അവരന്നു നിന്നിലൂടറിയുമീ "ദൈവ"ത്തെ...!!
  
 



Friday, April 8, 2011

വിഷുക്കണി (കഥ)

















                            പിറ്റേദിവസം രാവിലത്തേക്ക് വിഷുക്കണി ഒരുക്കാനായി തെക്കേ മുറ്റത്ത്‌ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ മാങ്ങക്കുവേണ്ടി കുറേ നേരമായി ഒരു തോട്ടിയും, മാങ്ങയുമായി മല്‍പ്പിടുത്തം നടത്തിക്കൊണ്ടിക്കുകയാണ് ശ്യാമ... പെട്ടെന്നൊരു കുല മാങ്ങ ആഞ്ഞു വലിച്ചപ്പോഴേക്കും മാങ്ങ താഴേക്കു വീണു...അതോടൊപ്പം ശ്യാമ നിലത്തേക്കിരുന്നു പോയി...നെഞ്ജിനുള്ളില്‍ കൊളുത്തിപ്പിടിച്ചപോലൊരു വേദന. പിന്നെ വിഷുക്കണിക്കായി ഓരോരോ സാധനങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നപ്പോഴും ആ വേദന ശ്യാമയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഈശ്വര വല്ല അറ്റാക്കുമാണോ...? അതിനു തനിക്കു 28 വയസ്സല്ലേ ആയുള്ളൂ...ഈ പ്രായത്തില്‍ അറ്റാക്ക് വരുമോ? ഏയ്‌ അതൊന്നുമാവില്ല...ശ്യാമ സമാധാനിച്ചു.എങ്കിലും മനസ്സിന് വല്ലാത്ത സങ്കടം പോലെ..തനിക്കു വല്ലതും സംഭവിച്ചാല്‍...ഓടിപ്പോയി തൊട്ടിലില്‍ കിടന്നുറങ്ങുന്ന മോനെ നോക്കി. ഏഴു വര്‍ഷത്തെ ചികിത്സക്കും , വഴുപാടുകള്‍ക്കും ശേഷം ലഭിച്ച മോനാണ്...അവനെ കണ്ടു കൊതി തീര്‍ന്നിട്ടില്ല...അത് മാത്രമല്ല തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ദീപുവേട്ടനു താങ്ങാന്‍ പറ്റില്ല...അത്രയേറെ തന്നെ സ്നേഹിക്കുന്നുണ്ട്.. ഓരോന്നാലോചിച്ച് നിന്നപ്പോഴേക്കും മുറ്റത്തു ദീപുവിന്‍റെ വണ്ടിയുടെ ഹോണ്‍  കേട്ടു. 
                                       ചായയുമായി മുറിയിലേക്ക് ചെല്ലുമ്പോള്‍ ശ്യാമയുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് ദീപു ചോദിച്ചു..."ഇന്നെന്താ എന്‍റെ ശ്യമക്കുട്ടിയുടെ മുഖത്തൊരു തെളിച്ചമില്ലാത്തെ "?
ശ്യാമക്കറിയാം താന്‍ ഇത് പറഞ്ഞാല്‍ ദീപു കളിയാക്കും...എന്നാലും വേണ്ടില്ല പറയണം.ആലോചിച്ചപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. "ദീപുവേട്ടാ  ...എനിക്ക്... അവള്‍ പതിക്കു വെച്ച് നിര്‍ത്തി.
"എന്തോ സീരിയസ് ആയ കാര്യമാണല്ലോ പറയ്"‌...ദീപു ശ്യാമയുടെ മുഖം പിടിച്ചുയര്‍ത്തി...
"എനിക്ക് നെഞ്ജിനുള്ളില്‍ ഒരു വേദന"...ശ്യാമ പറഞ്ഞവസാനിപ്പിച്ചു. 
"അത്രേയുള്ളൂ...എന്‍റെ ശ്യാമ...നീയിങ്ങനെ തോട്ടവാടിയായിപ്പോയല്ലോ...അതിനാ  കരയുന്നെ?അത് വല്ല ഗ്യാസുമാവും...നീ ഒരു കാര്യം ചെയ്യ്...ഒരു പുതിന്‍ഹാര കഴിക്കു..അല്ലെങ്കില്‍ വേണ്ട ഞാന്‍ തന്നെ എടുത്തു തരാം." ഡ്രോ തുറന്നു പുതിന്‍ ഹര എടുത്തു ദീപു തന്നെ ശ്യാമയെ കഴിപ്പിച്ചു..
പിന്നീട് അത്താഴം വിളമ്പി കഴിക്കുമ്പോഴും, കുഞ്ഞിനെ പാലുകൊടുത്തുക്കുമ്പോഴും എല്ലാം അവളെ ആ വേദന പിന്തുടര്‍ന്നിരുന്നു..ദീപു ചോദിച്ചപ്പോള്‍ മാറി എന്നവള്‍ നുണ പറഞ്ഞു. 
രാത്രിയില്‍ ശ്യാമയെ മാറില്‍ ചേര്‍ത്ത് കിടത്തി ദീപു എന്തൊക്കെയോ പറയുമ്പോഴും അവള്‍ ചിന്തിച്ചു കൊണ്ടിരുന്നത് തനിക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന് മാത്രമാണ്. 
                                                രാവിന്‍റെ ഏതോ യാമത്തില്‍ ഉറങ്ങിപ്പോകുന്നതും, ആ വേദന സ്വയം അലിഞ്ഞില്ലാതാകുന്നതും ശ്യാമ അറിഞ്ഞു.  അവള്‍ ഉറക്കത്തില്‍ ഒരു നൂലില്ലാ പട്ടം പോലെ ആകാശത്തിലൂടെ പാറി നടന്നു. 
                                             കുഞ്ഞിന്‍റെ  നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടുകൊണ്ടാണ് ശ്യാമ രാവിലെ കണ്ണ് തുരനത്..അവനു എഴുന്നേല്‍ക്കുമ്പോള്‍ തന്നെ പാല് കുടിക്കണം,വല്ലാത്ത വാശി തന്നെ. കിടന്നു കൊണ്ട് തന്നെ ശ്യാമ ക്ലോക്കില്‍ നോക്കി.നേരം ഒത്തിരി വെളുത്തിരിക്കുന്നു. അയ്യോ...ഇന്ന് വിഷുവല്ലേ വിഷുക്കണി വെക്കെണ്ടാതല്ലേ..ഈ ദീപുവേട്ടന്‍ വിളിക്കഞ്ഞതെന്താ..?സാരമില്ല വേഗം എഴുന്നേറ്റു കണി വെക്കാം...പക്ഷെ ശ്യമക്ക് കിടന്നിടത്തുനിന്നും അനങ്ങാന്‍ സാധിച്ചില്ല. തനിക്കെന്താ  പറ്റിയത്? ശ്യാമ ആകെ പരിഭ്രമിച്ചു. ദീപുവേട്ടന്‍ എവിടെ? ശ്യാമ കണ്ടു ദീപുവേട്ടനതാ തന്‍റെ അരുകില്‍ തലയ്ക്കു കൈയും കൊടുത്തിരിക്കുന്നു.ആ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു. ആ കണ്ണുനീര്‍ തുടക്കാന്‍ ശ്യാമ കൈകള്‍ നീട്ടിയെങ്കിലും ഇനിയൊരിക്കലും തനിക്കതിനു സാധിക്കില്ലന്നു അവള്‍ക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു....!!

Thursday, March 31, 2011

ദയാവധം കാത്തൊരു സ്ത്രീ


















                  ഇത് അരുണ...കര്‍ണ്ണാടകത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഇവള്‍ ജീവിതത്തിലെ നല്ല കാലം സ്വപ്നം കണ്ടുകൊണ്ടാണ് 38 വര്‍ഷം മുന്‍പ്‌ മുംബൈയിലെ 'കിംഗ്‌ എട്വാര്‍ട്‌  മെമ്മോറിയല്‍' ഹോസ്പിറ്റലില്‍ ആതുര സേവനത്തിനായി എത്തിയത്.. ഒരു ദിവസം ഡ്യുട്ടി കഴിഞ്ഞു  തിരിച്ചു പോകാനായി ട്രസ്സിംഗ് റൂമില്‍ കയറി ഡ്രസ്സ്‌ മാറുന്നതിനീടക്ക്  അവിടെ ഒളിച്ചിരുന്ന അതേ ഹോസ്പിറ്റലിലെ സ്വീപര്‍ 'വാല്‍മികി' എന്ന് പേരും ചെകുത്താന്‍റെ  മനസ്സുമുള്ള  ഒരു നരധമാനാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു.ആ സമയത്ത് ആ പാവം പെണ്‍കുട്ടിയുടെ കൈയും, കഴുത്തും  ഒരു ചങ്ങലായാല്‍ കട്ടിലിനോട് ബന്ധിച്ചാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്.ബഹളം കേട്ട് ഓടിക്കൂടിയ ആളുകള്‍ ആ മനുഷ്യനെ പിടികൂടിയെങ്കിലും, ചങ്ങലയാല്‍ മുറുകിയ  കഴുത്തിലെ ഞരമ്പുകള്‍ക്കു ക്ഷതം സംഭാവിച്ചതിന്നാല്‍ അരുണക്ക് തന്‍റെ മാനത്തോടോപ്പം അവളുടെ കാഴ്ച ശക്തിയും  നഷ്ടപ്പെട്ടിരുന്നു...മല്പ്പിടുത്തതിനിടയില്‍ അവളുടെ വാരിയെല്ലുകള്‍ തകര്‍ന്നുപോയതിനാല്‍ ശരീരത്തിന്‍റെ ചലന ശേഷിയും നഷ്ട്ടപ്പെട്ടിരുന്നു.  അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമേ അതേ ആശുപത്രിയിലെ ഡോക്ടര്സിനു  സാധിച്ചുള്ളൂ..38 വര്‍ഷങ്ങളായിട്ടും ഇന്നും അതേ ഹോസ്പിറ്റലിന്‍റെ കരുണയില്‍  അരുണ മിണ്ടാനോ,കാണണോ, അനങ്ങാനോ കഴിയാതെ ഒരു ജീവച്ച്ചവംപോലെ ജീവിക്കുന്നു. പിങ്കി വിരാനി എന്നാ ലേഖക "അരുണാസ് സ്റ്റോറി' എന്ന പേരില്‍ അരുണയുടെ കഥ പുസ്തകരൂപത്തില്‍ ഇറക്കിയപ്പോഴാണ് പുറംലോകം അരുണയെ കുറിച്ച് അറിയുന്നത്.  പിങ്കി വിരാനി യുടെ അഭ്യര്‍ഥന മാനിച്ചു സുപ്രീം കോടതി അരുണയെ  ദയാവധതിനു ഓര്‍ഡര്‍ കൊടുത്തു. പക്ഷെ മറ്റുള്ള ആളുകള്‍ അതിനെ എതിര്‍ത്തതിനാല്‍ അത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഒരു പക്ഷെ പിങ്കിയുടെ ഭാഗം ആവാം ശരി ഇങ്ങനെ ഒന്നുമറിയാതെയും  കാണാതെയും ജീവച്ച്ചവമായി ജീവിക്കുന്നതില്‍ നല്ലത് അവളെ മരിക്കാന്‍ അനുവദിക്കുന്നത് തന്നെയാണ്.  ഒരുപക്ഷെ നമ്മുടെ നാട്ടിലെ സൌമ്യയും ജീവിച്ചിരുന്നെങ്കില്‍ ഇതുപോലൊരു ജീവച്ച്ചവമായി ജീവിക്കേണ്ടി വന്നേനെ.. സൌമ്യയെപ്പോലെ തന്നെ വിവാഹസ്വപ്നങ്ങളുമായി നടക്കുന്ന സമയത്താണ് അരുക്കും ഈ ഗതി സംഭവിച്ചത്... വിവാഹം ഉറച്ചിരുന്ന അവസരത്തിലാണ് ഇങ്ങനെ അരുണക്ക് സംഭവിച്ചത്..അങ്ങനെ എത്രയെത്ര സൌമ്യമാരും, അരുണമാരും...നമ്മള്‍ അറിഞ്ഞതും അറിയാതെപോയതും. പെണ്‍കുട്ടികളെ മാംസത്തിനു വേണ്ടി കടിച്ചു കീറുന്ന കഴുകന്മാര്‍ ഒന്നോര്‍ക്കുക..നിന്നെ പ്രസവിച്ചതും ഒരു സ്ത്രീയാണ്....നിനക്കൊരു പെങ്ങളുന്ടെങ്കില്‍ അവള്‍ക്കാണീ ഗതിയെങ്കില്‍...എന്ന് മാത്രം ചിന്തിക്കുക...ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്കാം നമ്മുക്ക്.......!

Friday, March 25, 2011

കണ്ണാ നിന്നെയും കാത്ത്


































                              കണ്ണന്‍ ഗോകുലത്തില്‍ നിന്നും വൃന്ദാവനത്തില്‍  എത്തിയപ്പോളാണ് രാധ കണ്ണന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. വൃന്ദാവനത്തിലെ എല്ലാ പെണ്‍കുട്ടികളും കണ്ണനില്‍ അനുരുക്തരായിരുന്നെങ്കിലും രാധക്ക് കണ്ണന്‍റെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പ്രായത്തില്‍ കണ്ണനെക്കാള്‍ മൂത്തതാണ് രാധ. വിവാഹിതയുമാണ്. എന്നിട്ടും കൃഷ്ണനെന്ന കൌമാരക്കാരനോട് അവള്‍ക്കു തോന്നിയ പ്രണയം തീവ്രമായിരുന്നു. എല്ലാ വിലക്കുകളും മറികടന്നു രാധ കൃഷ്ണനെ ആത്മാവിനു തുല്യമായി പ്രണയിച്ചു.  മഞ്ഞപ്പട്ടുടുത്ത്,  കൈയ്യില്‍ ഓടക്കുഴലുമായി നടന്ന കരിനീല നിറമുള്ള കണ്ണനോടൊപ്പം എല്ലാം മറന്നു വൃന്ദാവനത്തിലെ തുറന്ന പ്രകൃതിയില്‍ രാധ പ്രണയിച്ചു നടന്നു. പക്ഷെ അതി തീവ്രമായ ആ പ്രണയം അല്പ്പായുസ്സായിരുന്നു. കുറച്ചു നാളുകള്‍ക്കകം രാധ കണ്ണനില്‍ നിന്നും ഏറെ അകലെയായി. എന്നിട്ടും തിരികെ വരില്ലെന്ന് അറിയാമായിരുന്നിട്ടും ആ ഓടക്കുഴല്‍ വിളി കേള്‍ക്കാനായി..ഒന്ന് കാണാനായി രാധ കൃഷ്ണനെ കാത്തിരുന്നു. 

 നീലകടംമ്പിന്‍റെ ചോട്ടില്‍ നിന്‍ സഖി-
രാധയിരിക്കുന്നു കണ്ണാ...
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും ഇവള്‍-
നിന്‍ കുഴല്‍വിളി കാതോര്‍ത്തിരിക്കും.
കാര്‍വര്‍ണ്ണന്‍ ഇല്ലാത്ത വൃന്ദാവനം 
ഇവള്‍ക്കസ്സഹനീയമാത്രേ..!
മധുരക്ക് പോയ നീ തിരികെ വരുമെന്നോ-
ര്‍ത്തിവള്‍ കാത്തിരിക്കുന്നു.
നിനക്കായി തീര്‍ത്തൊരു വനമാലയിന്നിതാ-
മണ്ണില്‍ കരിഞ്ഞു വീഴുന്നു..
ഒരു മാത്ര ദര്‍ശനം നല്‍കു നീ കണ്ണാ..
എത്ര ദയനീയമാവളുടെ ഭാവം.
കണ്ണീരുണങ്ങി കഴിഞ്ഞ കവിള്‍ത്തടം,-
കണ്ണില്‍ കരിമഷിയില്ല....നെറ്റിയില്‍ -
കുംകുമപൊട്ടില്ല, മുടിയില്‍ മുല്ലപ്പൂ മാലയുമില്ല.
പിരിയുമ്പോള്‍ നീ ഇവള്‍ ക്കേകിയ പീലിയെ-
മാറോടു ചേര്‍ത്തിരിക്കുന്നു....
നിന്‍ ചുടുചുംബനമേറ്റ ചൊടികളില്‍ 
"കണ്ണാ" എന്നൊരു മന്ത്രം മാത്രം.
വേണു നാദത്തിന്‍റെ അലകളാല്‍ നീ-
ദൂരെ മറഞ്ഞിരിക്കുമ്പോഴും....,
കാളിന്ദിതീരത്ത് ഗോപികമാരുമായ്-
രാസകേളികള്‍ ആടുമ്പോഴും,
ഉള്ളില്‍ അടങ്ങാത്ത പ്രേമ കടലുമായ് 
പരിഭവത്തോടിവള്‍ കാത്തിരുന്നു.
എന്നിട്ടും നീയെന്തേ കായമ്പുവര്‍ണ്ണാ-
നിന്‍ സഖി രാധയെ വിസ്മരിച്ചു... ?
പ്രണയങ്ങള്‍ പണയമാകുന്നോരീ ലോകത്ത്..
പരിശുദ്ധ പ്രണയത്തിന്‍ നിറരൂപമായ്
മാനവ ഹൃത്താകും കാളിന്ദി തീരത്ത്
കണ്ണനെ കാത്തിവള്‍ ജീവിച്ചിടും...!

സത്യവും, മിഥ്യയും...














ജീവിതം... ആരോ പറപ്പിക്കുന്ന പട്ടം..!
നൂലോന്നു പൊട്ടിയാല്‍..തീരുന്നീ   ജീവിതം.
ജീവിതം...ഇരുട്ടില്‍ കത്തുന്ന വിളക്ക്..!
പ്രകാശത്തിന്‍റെ ഇത്തിരി വെട്ടം....
ഒരു മന്ദമാരുതന് പോലും-
കെടുത്താന്‍ കഴിയുന്നൊരു  വിളക്ക് .
ജീവിതം....... വെറും മിഥ്യ...!!

മരണം... ഇരുളിലും തെളിയുന്ന സൂര്യന്‍
പ്രകാശത്തിന്‍റെ സത്യമായ ഭാവം.  
കാറ്റിലുലയാതെ, അണയാതെ-
ജ്വലിക്കുന്ന സൂര്യന്‍.
മരണം....പരമമായ സത്യം...!!
 

Thursday, March 17, 2011

നിമിഷയുടെ വിരുന്നുകാര്‍...!! (കഥ)


                             













                   സ്വീകരണ മുറിയിലെ കസേരയില്‍ പഴയൊരു നോട്ടുബുക്കും കൈയ്യില്‍ പിടിച്ചുകൊണ്ടു നിമിഷ ഇരുന്നു. ആരെക്കുറിച്ചെഴുതണം ? എങ്ങനെ തുടങ്ങണം? 
'നോവല്‍ മത്സരത്തിനു അപേക്ഷകള്‍ ക്ഷണിക്കുന്നു' എന്നു പ്രമുഖ വാരികയില്‍ പരസ്യം കണ്ടപ്പോള്‍ മുതല്‍ നിമിഷക്ക് ഇരിക്കപ്പോരുതിയില്ല....പല കഥാപാത്രങ്ങളും അവരവരുടെ ജീവിതങ്ങളും , തല നിറയെ തിക്കിതിരക്കിയിരിക്കുന്നത് കൊണ്ട് ഇന്നലെ രാത്രി തീരെ ഉറക്കം വന്നില്ല..ഒരുപാട് തവണ തിരിഞ്ഞും , മറിഞ്ഞും കിടന്നു. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു വെള്ളം കുടിച്ചു. നിമിഷയുടെ പാരവശ്യം കണ്ടു മഹിക്ക് ചിരി വന്നു. 
"നീയൊരു കാര്യം ചെയ്യ്  പണ്ട് കോളേജു മാഗസീനില്‍  എഴുതിയ വാലും തലയുമില്ലാത്ത കഥപോലെ ഒന്നെഴുതു.ഒരു പത്ത് അദ്ധ്യായങ്ങള്‍..ഒന്നും തമ്മില്‍ ഒരു കാണെക്ഷനും ഉണ്ടാവരുത്, അവാര്‍ഡ് ഉറപ്പ് .  അതുകേട്ടു അവള്‍ക്കു ചിരിയും കരച്ചിലും ഒന്നിച്ചു വന്നു. "വെറും ജന്തുശാസ്ത്രം പഠിപ്പിക്കുന്ന നിനക്ക് ഭാഷയെക്കുറിച്ച്ചു എന്തറിയാം" എന്നായി മഹിയുടെ കളിയാക്കല്‍. 
മലയാളം പടിച്ചോര്‍ക്കെ കഥയെഴുതാന്‍ പാടുള്ളൂ? വീറോടെ വാദിച്ചു നിമിഷ. അല്ലെങ്കിലും ബാങ്കിലെ കണക്കിലെ അക്കങ്ങള്‍ കൂട്ടിയും, കിഴിച്ചും ദിവസം തള്ളി നീക്കുന്ന മഹിക്ക് കഥയെ കുറിച്ചറിയാമോ  എന്ന് നിമിഷ മനസ്സിലോര്‍ത്തു.
'വ്യകരണമറിയാത്ത  നിന്‍റെ പ്രയോഗങ്ങളും , ഏച്ചുകെട്ടിയുണ്ടാക്കുന്ന ഓരോ വാചകങ്ങളും'.....മഹിയുടെ പരിഹാസം അതിര് കടക്കുമ്പോള്‍ നിമിഷ പിന്‍വാങ്ങും. ഇനി ഒന്നും എഴുതുന്നില്ലെന്ന് തീരുമാനിക്കും. പക്ഷെ, കുറച്ചു ദിവസം കഴിയുമ്പോള്‍ പിന്നെയും...രാധികയും, ഗോപുവും, സുജാതയും, ദേവിയും, പിന്നെ പേരിടാത്ത കുറെ പേരും വിരുന്നുകാരായി മനസ്സിലേക്ക് ഓടിവന്നു പറയും.."മഹി പറയുന്നതൊന്നും കാര്യമാക്കണ്ട. നീ എഴുതുന്നപോലെയോക്കെതന്നെയാണ് എല്ലാവരും എഴുതുന്നത്‌. നീ എഴുതിയില്ലെങ്കില്‍ ഞങ്ങളെപ്പറ്റി ആരാണെഴുതുക?" എന്ന് കെഞ്ചുമ്പോള്‍ നിമിഷക്ക് ശ്വാസം മുട്ടുന്നപോലെ തോന്നും.  മഹിയുടെ കളിയാക്കലും മനസ്സിലെ പ്രകടിപ്പിക്കാനാവാത്ത ആശയങ്ങളും കൂടി നിമിഷയെ അങ്ങനോരവസ്ഥയിലാണ് കൊണ്ട് ചെന്നെത്തിക്കുക. 
                      ' എന്ത് വന്നാലും വേണ്ടില്ല എഴുതണം ...എഴുതിയെ പറ്റു'എന്നാ സ്ഥിതിയിലെത്തുന്നതോടെ വെപ്രാളമാണ്. ഉറക്കമോഴിഞ്ഞിരുന്നു..പലപ്പോഴും ലീവെടുത്ത്. ..എഴുതി തീര്‍ക്കുന്നതോടെ വല്ലത്തോരാശ്വസമാകും. അങ്ങനെ ഇന്നും കോളേജില്‍ നിന്നും ലീവെടുത്ത് വീട്ടിലിരുന്നതാണ്.
എന്തെഴുതണം? ഒരുപാട് പേരുടെ ജീവിതത്തിലെ ...ഒരുപാട് കാര്യങ്ങള്‍ ഉണ്ട് എഴുതാന്‍. മഹി വരുന്നതിനു മുന്പ് എഴുതി തുടങ്ങിയില്ലെങ്കില്‍ ,പിന്നെ, ആ വിങ്ങലോടെ  ചായ ഉണ്ടാക്കി കൊടുക്കാനും ,പണികള്‍ എടുക്കാനും പോകേണ്ടി വരും. കഥക്കുള്ളിലും, പുറത്തുമായി ഒരു സഞ്ചാരം. അത് മതി...അങ്ങനെ എഴുതാം ... 
ചിന്ത ഏതാണ്ടീ നിലയിലേക്ക് പുരോഗമിച്ചപ്പോള്‍ ഗേറ്റിനടുത്ത് ഓട്ടോറിക്ഷ വന്നു നില്‍ക്കുന്ന സ്വരം കേട്ടു.വാതില്‍ തുറക്കുമ്പോഴേക്കും ആദര്‍ശ് സ്കൂള്‍ ബാഗും, ലഞ്ചുകിറ്റും താങ്ങിപിടിച്ച് മുറ്റത്തെത്തിയിരുന്നു. ഇനി കുറെ സമയം അവനുള്ളതാണ്.സ്കൂളിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍..ഹോം വര്‍ക്ക്  ചെയ്യിക്കാന്‍..മേല്‍ കഴുകി ഒപ്പം ഇരുത്തി നാമം ചെല്ലിപ്പിക്കാന്‍....പിന്നെ പാമ്പും കോണിയും കളിക്കാന്‍...അല്ലെങ്കില്‍ പൂജ്യം വെട്ടികളി..ഇതു കളിയിലായാലും കളിയില്‍ അവനെ ജയിപ്പിച്ചെ പറ്റു. അല്ലെങ്കില്‍ കരച്ചിലായി, വാശിയായി.ജീവിതത്തിലെപ്പോഴും തോല്‍ക്കുന്ന കളികള്‍ കളിക്കുന്നതുകൊണ്ട് അതിനനുസരിച്ച് കളിയ്ക്കാന്‍ നിമിഷക്കിപ്പോള്‍ പ്രയാസമില്ല. അതുകൊണ്ട് ഓരോ ചുവടും വളരെ സൂക്ഷിച്ചു..ജയിക്കാന്‍ വല്ല സാധ്യതയുളളടുത്ത് അതൊഴിവാക്കാന്‍ ഏറെ ശ്രദ്ധിച്ചു....തോല്‍വിയാണ് സുഖം എന്ന സ്ഥിതിയിലാണിപ്പോള്‍ നിമിഷ....
നിമിഷയും , ആദര്‍ശും കൂടി കളിയുടെ രസത്തില്‍ നില്‍ക്കുമ്പോളാവും മഹിയുടെ വരവ്...പിന്നെ മഹിയുടെ പരിഹാസങ്ങള്‍ക്കും, കുറ്റപ്പെടുത്തലുകള്‍ക്കും, സ്വകാര്യ തല്പ്യര്യങ്ങള്‍ക്കും ഇരയായി ബാക്കി  സമയം...അപ്പോഴേക്കും നിമിഷ ഇനി ഞങ്ങളുടെ കൂടെ എന്ന് പറഞ്ഞുകൊണ്ട് ഓരോ കഥാപാത്രങ്ങള്‍ വിരുന്നുവരും. നാളേക്ക് പടിപ്പിക്കാനുള്ളതും കൂടി ഒന്ന് നോക്കട്ടെ...എന്നിട്ട്.... എന്ന് നിമിഷ സമാധാനിപ്പിക്കും. 
                    തീരെ ക്ഷമയില്ലാത്തതു ഗോപുവിനാണ്..നിമിഷക്ക് കോളേജില്‍ ജോലി കിട്ടിയ ഉടനെ അതായത് നാല് വര്‍ഷം മുന്‍പ് ഒരു രാത്രിയിലാണ് ഗോപുവിനെ പരിചയപ്പെടുന്നത്. പോളിയോ വന്നു ശുഷ്ക്കിച്ചു പോയ അവന്‍റെ ഇടത്തെ കാല്‍ ഒരു ഉണക്ക കൊള്ളി പോലെ തെറിച്ചു നിന്നു.
"എന്‍റെ കാര്യങ്ങളൊന്നെഴുതിക്കോടെ ചേച്ചിക്ക്? "
"എന്നെ സ്നേഹിക്കാന്‍ ഈ ലോകത്ത് ആരെങ്കിലുമുണ്ടോ?എനിക്ക് തിന്നാന്‍ തരാന്‍...കുപ്പായം വാങ്ങി തരാന്‍..അതൊക്കെ പോട്ടെ ഒരുമ്മ തരാന്‍ ആരെങ്കിലുമുണ്ടോ?"
നിറഞ്ഞു വരുന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് ഗോപു തുടര്‍ന്നു:
"ഈശ്വരനും എന്നോട് ഇഷ്ടമില്ലേ എന്ന് തോന്നും ഇടക്ക്. എന്‍റെയീ കാലുകൊണ്ട്‌ ചവുട്ടി നടക്കാനെങ്കിലും  എനിക്ക് കഴിയുന്നുണ്ടോ?
ആ "ചേച്ചി"  വിളി നിമിഷയുടെ ഉള്ളില്‍ തൊട്ടു.അറിയാതെ കണ്ണ് നിറയുകയും ചെയ്തു.പിന്നെ അത് ഗോപു കണ്ടാല്‍ മോശമല്ലേ എന്നാ വിചാരത്തില്‍, വിരലുകള്‍ നീട്ടി കണ്ണ്  ചോറിയുന്ന ഭാവത്തില്‍ തുടച്ചു കളയാനോരുങ്ങുമ്പോള്‍ ഗോപു പറഞ്ഞു-
" കണ്ടോ എന്‍റെ  കഥ കേട്ടാല്‍ ആരും കരയും. അതാണ് ഞാന്‍ ചേച്ചിയോട് പറഞ്ഞത്. എന്‍റെ കാര്യങ്ങള്‍ മാത്രം എഴുതിയാല്‍ തന്നെ ഒരു നോവെലിനുളളത്രയുണ്ട് . തെരുവിലെ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടൊക്കെ എല്ലാവര്‍ക്കും മനസ്സിലാവും. ചില്ല് ഗോപുരങ്ങളിലിരുന്നു താഴേക്കു നോക്കിയുള്ള എഴുത്താണ്  ചേച്ചിയുടെതെന്നു ആരും കുറ്റപ്പെടുത്തുകയുമില്ല." 
ചെറിയ കുട്ടിയായിരുന്നിട്ടും എത്ര കാര്യ ഗൌരവത്തോടെയാണ് ഗോപു സംസാരിക്കുന്നതെന്ന് വിസ്മയം പൂണ്ടു നിമിഷ.
                    ഗോപുവിന്‍റെ ജീവിതകഥ നിമിഷക്ക് പുതിയൊരു മേല്‍വിലാസമുണ്ടാക്കി കൊടുത്തു. വായനക്കാര്‍ എഴുതിയ കത്തുകള്‍ പത്രാധിപര്‍ മുറക്ക് നിമിഷയുടെ അഡ്രെസ്സില്‍ അയച്ചു കൊടുത്തു.
"ഇതിപ്പോ അത്ര വല്യ കാര്യോന്നുമല്ല. ഒരു കുട്ടികയെഴുതാന്‍ ആര്‍ക്കും കഴിയും." മഹിയുടെ അഭിപ്രായം അതായിരുന്നു. അത് കേട്ടതോടെ നിമിഷയുടെ ഉത്സാഹം കെട്ടു. നല്ല അഭിപ്രായം മഹിയുടെ വായില്‍ നിന്ന് വീഴില്ല എന്ന് നന്നായി അറിയാമായിരുന്നിട്ടും  അത് കേട്ടപ്പോള്‍ എന്തോ ഒരു...
                                  ഗോപു പറഞ്ഞു കേട്ട തെരുവില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും പാട് പെടുന്ന കുട്ടികളുടെ കഥകളും, സമൂഹത്തിന്‍റെ വര്‍ത്തമാനകാല പരിസ്ഥിതിയില്‍ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലെ അട്മിഷനും പഠനവും സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളും നിമിഷയുടെ മനസ്സില്‍ വല്ലത്തോരാശയകുഴപ്പമാണ് സൃഷ്ടിച്ചത്. അതുകൊണ്ട് നിമിഷ തീരുമാനമെടുത്തു- ആദര്‍ശ് മലയാളം മീഡിയം സ്കൂളില്‍ പഠിച്ചാല്‍ മതി.
"തീരുമാനമെടുക്കേണ്ടത് നീയോ ,ഞാനോ? " മഹിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല.
"നീ ഇതിലൊന്നും ഇടപെടണ്ട. " അന്ത്യശാസനമായിരുന്നു. പട്ടണത്തിലെ പേര് കേട്ട ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ തന്നെ ആദര്‍ശിനെ ചേര്‍ത്ത് പോക്ക് വരവിനു ഓട്ടോറിക്ഷയും ഏര്‍പ്പാടാക്കി  മഹി.
ആദര്‍ശ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ തന്നെ പഠിച്ചോട്ടെ.ഭാവിയില്‍ വല്യ ആളാകേണ്ടാതല്ലേ? വല്യ ജോലി കിട്ടി ഇംഗ്ലണ്ടിലോ, അമേരികയിലോ ഒക്കെ പോകണമെങ്കി നല്ല ഇംഗ്ലിഷ് ആകണ്ടേ? ഗോപു  പണിയെടുക്കുന്ന വീട്ടിലും വേറെ കുറച്ചു വീട്ടിലും ഒരു മണിക്കൂര്‍ വീതം അടിച്ചു തുടക്കാനും,തുണിയലക്കാനും, പാത്രം കഴുകാനും പോകുന്ന സുജാതയാണത് പറഞ്ഞത്. രാധികയും , ദേവിയും അത് ശരിവെച്ചു. 
ഗോപു പറഞ്ഞിട്ട് നിമിഷക്ക് ഇവരെയൊക്കെ നന്നായി അറിയാം. ആദ്യമാദ്യം ഗോപുവിലൂടെ,പിന്നെ നേരിട്ട്-അവര്‍ പരിചയം പുതുക്കി കൊണ്ടിരുന്നു. പലപ്പോഴായി ഗോപു തന്ന വിവരണങ്ങളുടെ വരികള്‍ക്കിടയിലൂടെ നടന്നു കണ്ടുപിടിച്ച കാര്യങ്ങള്‍ വെച്ചാണ് നിമിഷ "സുജാതയുടെ ധര്‍മ്മസങ്കടങ്ങള്‍" എന്ന കഥയെഴുതി പ്രസിദ്ധീകരിച്ചത്. അന്ന് രാത്രി എല്ലാവരും ഉറങ്ങിയെന്നു ഉറപ്പുവരുത്തി എഴുതാനിരിക്കുമ്പോള്‍ തൊട്ടപ്പുറത്ത് സുജാതയുടെ തേങ്ങല്‍...
"ഇത് വേണ്ടായിരുന്നു നിമിഷേ.ഞാന്‍ വെറുമൊരു പെണ്ണാണ്‌.എന്‍റെ പ്രണയത്തെപ്പറ്റി നീയിങ്ങനെയൊക്കെ എഴുതിയാല്‍ ആളുകള്‍ എന്നെ വെറുതെ വിടുമോ? ഭര്‍ത്താവ് എന്ത് കരുതും? എന്നെ വീട്ടില്‍ നിന്നും പുറത്താക്കി വാതില്‍ അടക്കില്ലേ? "
"അതൊന്നും സാരമില്ല.പ്രണയം മനസ്സിലുള്ളോരുടെ മുഖത്തെ സൌന്ദര്യം ഉണ്ടാവു...എവിടെ പ്രണയമുണ്ടോ അവിടെ കാമമുണ്ട്‌ .. എന്ന് മാധവിക്കുട്ടി പറഞ്ഞത് നീ കേട്ടിട്ടില്ലേ? എന്ന് ഉറക്കെയും-
'നീ ഇനിയുമിനിയും പ്രണയിച്ചു കൂടുതല്‍ സുന്ദരിയാവണം എന്നാണെന്‍റെ ആഗ്രഹം"  എന്ന് അവള്‍ കേള്‍ക്കാന്‍ പാകത്തില്‍ പതുക്കെയും പറഞ്ഞു നിമിഷ.
"രാത്രി ഇരുന്നു ഒറ്റയ്ക്ക് വര്‍ത്തമാനം പറയാനും തുടങ്ങിയോ?"എന്ന് മഹി ചോദിക്കുന്നത് കേട്ടപ്പോള്‍ നിമിഷ എഴുതികൊണ്ടിരുന്ന കടലാസിലേക്ക് നോക്കി. സുജാതയുടെ കണ്ണീര്‍ വീണു പടര്‍ന്നു അക്ഷരങ്ങള്‍ വികൃതമായിരിക്കുന്നു. ബോള്‍പെന്നുകൊണ്ടെഴുതാം. ഇനിയുള്ള ഭാഗങ്ങള്‍ കണ്ണീര്‍ വീണാലും നനവ് പടര്‍ന്നു എഴുതിയത് മാഞ്ഞുപോകരുതല്ലോ എന്ന് മനസ്സിലുറപ്പിച്ചു, ടേബിള്‍ ലാമ്പിന്‍റെ സ്വിച്ച് ഓഫ്‌ ചെയ്തു നിമിഷ എഴുന്നേറ്റു. എന്നിട്ട് കട്ടിലില്‍ മഹിയുടെയും ,ആദര്‍ശിന്‍റെ യും അപ്പുറത്ത് കൈ എത്താതത്ര പോയി അകലത്തില്‍ പോയി കിടന്നു.
സുജാതയുടെ കഥ നോവലായി എഴുതിയാല്‍ എന്താ എന്നൊരു തോന്നല്‍ അവള്‍ക്കു പെട്ടെന്നുണ്ടായി.കുറെ കാര്യങ്ങള്‍ അറിയാം.ബാക്കി തന്നെതാന്‍ എഴുതിയുണ്ടാക്കാം. ഊഹിച്ചു...അല്ലെങ്കില്‍ വേണ്ട അവളോടുതന്നെ ചോദിച്ചറിയാം. പക്ഷെ... അത്ര വിശദമായി ചോദിച്ചറിയാനും, എഴുതാനും പറ്റിയ കാര്യങ്ങളാണോ അതൊക്കെ? എല്ലാം അച്ചടിച്ചു വന്നാല്‍ അവളുടെ ഗതിയെന്താകും? അപ്രീയ സത്യങ്ങള്‍ വിളിച്ചു പറയണോ? നിമിഷയുടെ തല തിരിഞ്ഞോ എന്നാവും ആദ്യ ചോദ്യം  എല്ലാവരുടെയും...നിമിഷക്ക് സങ്കടം വന്നു. എങ്ങനെയാണ് സുജാതയെ സഹായിക്കുക? അതാലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങിപോയി. മഹിയുടെ  ഉച്ചത്തിലുള്ള ചീത്ത പറച്ചില്‍ കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത്.
"ഇന്നലെ ലീവെടുത്ത് വീട്ടിലിരുന്നിട്ടു നീ എന്ത് മല മറിക്കുവായിരുന്നു? എന്‍റെ നീല ഷര്‍ട്ട്‌ കഴുകിയിടണമെന്നു  രാവിലെ പോകുമ്പോ പറഞ്ഞതല്ലേ ഞാന്‍.ഇന്ന് ബോര്‍ഡ് മീറ്റിംഗ് ഉള്ളതാണ്."
"അതിനു നീല ഷര്‍ട്ട്‌ തന്നെ വേണോ? വേറെ എത്ര  ഷര്‍ട്ട് ഉണ്ട് അലമാരിയില്‍?" നിമിഷ അവിടെ കിടന്ന് കൊണ്ട് തന്നെ ചോദിച്ചു. അതുകണ്ട് മഹിയുടെ സര്‍വ്വ നിയന്ത്രണവും വിട്ടു.
"നീയെന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട"- രൂക്ഷമായ ഒരു നോട്ടം നോക്കി ഭൂമി ചവുട്ടി കുലുക്കി മഹി ബാത്ത് റൂമിലേക്ക്‌ പോയി.
ഇന്ന് കോളേജിലും സെമിനാര്‍ ആയതുകൊണ്ട് റെഗുലര്‍ ക്ലാസ് ഉണ്ടാവില്ല.ക്ലാസില്ല എന്നോര്‍ത്തപ്പോള്‍ നിമിഷക്ക് സന്തോഷം തോന്നി. എന്നാലും വെറുതെ ലീവ് കളയണ്ട. അവിടിരുന്നു എന്തെങ്കിലും എഴുതാം. അവള്‍ വേഗം അടുക്കള ജോലികള്‍ തീര്‍ത്തു.
"അമ്മേ ഇന്ന് അമ്മയോട് സ്കൂളിലേക്ക് വരാന്‍ പറഞ്ഞു  ടീച്ചര്‍ ..പേരന്‍സിന്‍റെ  മീറ്റിംഗ് ഉണ്ട്." ആദര്‍ശ് സ്കൂള്‍ ഡയറിയുമായി വന്നു. ഇന്നലെ അത് നോക്കാന്‍ മറന്നു പോയിരുന്നു. നിമിഷയാണ്ഇപ്പോഴും മീറ്റിംഗിന് പോകാറ്‌. മൂന്ന് മണിക്കാണ് മീറ്റിംഗ്. സെമിനാര്‍ ആയതുകൊണ്ട് കോളേജില്‍ നിന്നും നേരത്തെ ഇറങ്ങാന്‍ പറ്റും.
ആദര്‍ശിനെ കുളിപ്പിച്ച് ഇഡലി കഴിപ്പിച്ചു. അപ്പോഴേക്കും മൂടി കെട്ടിയ മുഖവുമായി മഹി അടുക്കളയിലേക്ക് വന്നു."വല്ലതുമുണ്ടോ കഴിക്കാന്‍?" 
മഹിക്ക് കഴിക്കാനുള്ളത് ഊണുമേശയില്‍ എടുത്തു വെച്ചിട്ട് ആദര്‍ശിന് കൊണ്ട് പോകാനുള്ള വെള്ളം കുപ്പിയില്‍ നിറക്കുമ്പോള്‍ നിമിഷ ഓര്‍ത്തു.സ്നേഹിച്ചു നടന്ന കാലത്തെ ആ മഹിയാണോ ഇത്?മുന്നില്‍ നില്‍ക്കുന്ന  ആള്‍ ഏതോ അപരിചിതനാണെന്നു തോന്നിയ എത്രയോ സന്ദര്‍ഭങ്ങള്‍....പണ്ടൊക്കെ മഹി പിണങ്ങുമ്പോള്‍ നിമിഷക്ക് വല്ലാത്ത ശ്വാസം മുട്ടല്‍ ആയിരുന്നു. ഒന്ന് മിണ്ടാന്‍ വേണ്ടി പുറകെ നടക്കും ,പരിഭവിക്കും.കരയും, ഭക്ഷണം കഴിക്കാതിരിക്കും...
"ഇത്തരം ചീപ് സെന്ടിമെന്‍സ്  ഒന്നും എന്നോട് വേണ്ട" എന്ന് ഒരു ദിവസം മഹി പറഞ്ഞതോടെ നിമിഷയുടെ കൂടെപിറപ്പയിരുന്ന കരച്ചില്‍ എങ്ങോട്ടോ പോയി.
"അമ്മേ ഓട്ടോറിക്ഷ വന്നു.."ആദര്‍ശ് തിരക്ക് കൂട്ടി. അവനെ യാത്രയാക്കി വന്നു വേഗം ഒരുങ്ങി കോളേജില്‍ എത്തുമ്പോള്‍ സമയം ഒന്‍പതര കഴിഞ്ഞിരുന്നു. സെമിനാര്‍ തുടങ്ങാറായിരിക്കുന്നു.കുറച്ചുനേരം സെമിനാര്‍ കേട്ടിരുന്നു. "വെറുതെ സമയം കളയണ്ട നിമിഷേ..ആ നേരം നമുക്ക് എല്ലാവര്‍ക്കും കൂടി മനസ്സ് തുറന്നു എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കാം. " തൊട്ടടുത്ത്‌ നിന്നും സുജാതയുടെ സ്വരം..കൂടെ ഗോപുവും, രാധയും,ദേവിയും ഉണ്ട്. "സ്റ്റാഫ്  റൂമില്‍ ആരുമില്ല ...നമ്മുക്ക് അവിടെയിരിക്കാം".നിമിഷ പറഞ്ഞു.
വേണ്ട നമ്മുക്കീ വഴിയിലൂടെ വെറുതെ നടക്കാം..വല്ലാതെ വെയിലാകുമ്പോള്‍ ഏതെങ്കിലും മരച്ചോട്ടില്‍ ഇരിക്കാം. ഗോപു പറഞ്ഞു.

'നാക്ക്' സംഘത്തിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് 'ബ്യൂട്ടിഫികേഷന്‍ ഓഫ് ക്യാമ്പസ് 'എന്നാ പരിപാടിയില്‍ പെടുത്തി വളര്‍ത്തിയെടുത്തു വെട്ടിയൊതുക്കിയ മൈലാഞ്ചി ചെടികള്‍ക്കപ്പുറം ,ബോട്ടണി ഡിപ്പാര്‍ട്ടുമെണ്ടിലെ കുട്ടികള്‍ തിരിച്ചറിഞ്ഞു ശാസ്ത്രനാമം എഴുതി ആണിയടിച് ഉറപ്പിച്ച നെയിം പ്ലേറ്റുകള്‍ ഉള്ള മരങ്ങള്‍ക്കിടയിലൂടെ അവര്‍ക്കൊപ്പം നടക്കുമ്പോള്‍ നിമിഷക്ക് വല്ലാതോരാശ്വാസം തോന്നി.
   വെയിലിനു നല്ല ചൂടുണ്ടായിട്ടും മരങ്ങള്‍ക്കിടയില്‍ വീണു കിടക്കുന്നത് നിലാവാണ്‌ എന്നൊരു തോന്നലാണ് നിമിഷക്കുണ്ടായത്..!!



Wednesday, March 9, 2011

യാത്രാമൊഴി























ഇനിയെന്‍ വരണ്ട ചുണ്ടിനാല്‍ നിന്നോട്-
ചൊല്ലുവാന്‍ യാത്ര മൊഴികള്‍ മാത്രം.
വേനലാല്‍ പൊള്ളുന്ന അത്മാവിനുള്ളില്‍ നീ-
ഒരു ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങി. 
ഹൃദയമാം ചിപ്പിയില്‍  ഇരുണ്ടോരറയില്‍  നിന്നെ-
ആരാരും കാണാതോളിച്ചു വെച്ചു.
മനസ്സിന്‍റെ ആഴിതന്‍ തീരത്തതിരുന്നെത്ര-
ഉദയാസ്തമയങ്ങള്‍ ഒരുമിച്ചു കണ്ടു നാം.
പിന്നീടൊരുനാള്‍ തിരിച്ചറിഞ്ഞീ  മഴ-
എന്‍റെതു  മാത്രമല്ലന്നു. 
ഓര്‍ക്കുവാന്‍ എത്ര നിമിഷങ്ങള്‍ നീ തന്നു-
മനസ്സില്‍ കുറിച്ചിടാന്‍ വാക്കുകളും.
എല്ലമെന്‍ ഭാണ്ടത്തില്‍ കേട്ടിയോതുക്കി-
യാത്ര പോകുന്നോന്നു പിന്തിരിഞ്ഞീടാതെ.
ഒരുനാള്‍ എന്‍ പ്രാണനാം പക്ഷിയെന്‍-
ദേഹിയെ കൈവിട്ടു പോയിടുമ്പോള്‍,
ഒരു തുള്ളി കണ്ണീരു പോലും പോഴിക്കാരു-
തതുപോലും വേണ്ടിന്നു നിന്നില്‍ നിന്നും..!!   

 




 

Friday, February 25, 2011

അറിയില്ലെനിക്കെന്‍റെ കൂട്ടുകാരാ.....




 

  
 










ചില സൌഹൃദങ്ങള്‍ നമ്മുക്ക് നിനക്കാതെ കിട്ടുന്നതാണ്... പരിചയപ്പെട്ടു കഴിയുമ്പോളായിരിക്കും ഒരിക്കല്‍ പോലും കാണാതെ എത്രമാത്രം  പരസ്പരം അറിയുന്നു എന്ന് മനസ്സിലാകുന്നത്‌.  അങ്ങനെ ഓര്‍കുട്ടിലൂടെ എനിക്ക് കിട്ടിയ ഒരു വിലപ്പെട്ട കൂട്ടുകാരന് വേണ്ടി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു.......!!

ജന്മാന്തരങ്ങളിലെന്നോ നാം 
കണ്ടുമന്നവരായിരുന്നോ? 
അല്ലെങ്കിലെന്തേ നിന്‍ മനം കരയുമ്പോള്‍- 
എന്‍ കണ്ണില്‍ അശ്രുക്കള്‍ ചാലിടുന്നു?
ആരായിരുന്നു നീ അന്നെനിക്കെന്നു ഞാന്‍-
എന്നോട് പലവട്ടം ചോദിക്കുന്നു...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി-
ന്നര്‍ഥങ്ങള്‍ തേടി അഞ്ഞിടുന്നു. 
അന്ന് നീയെന്‍റെ കളിക്കൂട്ടുകാരനോ,
സോരനോ അതോ എന്‍ പുത്രനോ? 
പിന്നെയും ശംങ്കിച്ചു നില്‍ക്കുന്നിതെന്‍ മനം-
ചോദിപ്പൂ നീയെന്‍റെ കാമുകനോ?

എന്‍റെ കളിക്കൂട്ടായിരുന്നെങ്കിലോ-
ഇടവത്തില്‍ പെയ്യുന്ന പെരുമഴയത്ത് നാം
ചെമ്പില ചൂടി നടന്നിരിക്കാം.
ഒരുമിച്ചു കൈകോര്‍ത്ത് ചേര്‍ന്ന്  നടന്നു നാം-
പള്ളിക്കൂടത്തില്‍ പോയിരിക്കാം ..
പോന്നോണത്തിനു പൂക്കളമിട്ടിടാന്‍-
തുമ്പപ്പൂ തേടി അലഞ്ഞിരിക്കാം.
നീ തന്ന സൌഹൃദ പീലിയെ അന്നെന്റെ-
പുസ്തക താളില്‍ ഒളിച്ചിരിക്കാം.
അറിയില്ലെനിക്കെന്‍റെ കൂട്ടുകാരാ-
നീയെന്‍ അരുമയാം ചങ്ങാതിയായിരുന്നോ?

നീയെന്‍റെ സോരനായിരുന്നെങ്കിലോ,
അമ്മതന്‍ താരാട്ട് കേട്ടന്നോരുമിച്ചു-
 അച്ഛന്‍റെ മടിയില്‍ ഉറങ്ങിയിട്ടുണ്ടാവാം.
അന്നത്തെ ഉത്സവ ചന്തയില്‍ നിന്നെനി-
ക്കെന്തോക്കെ നീ വാങ്ങി തന്നിരിക്കാം?
കുപ്പിവളകളും, കണ്മഷി, ചാന്തും പിന്നു-
തസവ ചന്ത തന്‍ പലഹാരങ്ങളും.
അറിയില്ലെനിക്കെന്‍റെ  സോദരാ നാമന്നു-
ഒരു ഗര്‍ഭപാത്രത്തിലുത്ഭാവിച്ചോ?

നീയെന്‍റെ ഓമന കുഞ്ഞായിരുന്നെങ്കിലോ,
നിന്‍ പിഞ്ചു പാദങ്ങള്‍ പിച്ച വെക്കുന്നത്-
നിര്‍വൃതിയോടമ്മ കണ്ടിരിക്കാം.
കാക്കയെ കാണിച്ചു കൊണ്ട് നടന്നമ്മ-
പോന്നുണ്ണിയെ  അന്ന് ഊട്ടിയിട്ടുണ്ടാവാം.
അറിയില്ലെനിക്കെന്‍റെ  പുത്രാ എന്‍ മനമതില്‍-
അത്രമേല്‍ വാത്സല്യമുണ്ടിന്നും നിന്നോട്.

അന്ന് നീയെന്‍റെ പ്രിയനായിരുന്നെങ്കിലോ,
പ്രണയത്തിന്‍ തളിര്‍മര ചോട്ടിലിരുന്നെത്ര-
ഹൃദയ രഹസ്യങ്ങള്‍ പങ്കിട്ടിട്ടുണ്ടാവാം.
ഒരു മനവും ഒരു തനുവുമായന്നു നാം-
പ്രണയത്തിന്‍ മറുകര തെടിയിട്ടുണ്ടാവാം.
അറിയില്ലെനിക്കെന്‍റെ പ്രിയനേ നീയീ-
രാധതന്‍ കാര്‍വര്‍ണ്ണനായിരുന്നോ?


ഒന്നുമാത്രം പറഞ്ഞീടുന്നു ഇന്നും ഞാന്‍-
പൊയ്പ്പോയ ജന്മത്തില്‍ നീയെനിക്കാരോ ആയിരുന്നു.
അല്ലെങ്കില്‍ എന്തേ ഒരുമാത്ര പോലും കാണാതെ നാം തമ്മില്‍-
ഇത്രമേല്‍ അറിയാതറിഞ്ഞിടുന്നു...  !!

  

 

Thursday, February 24, 2011

കര്‍ക്കിടക മഴ














                                         





                                  പുറത്ത് കര്‍ക്കിടക മഴ തകര്‍ത്തു പെയ്യുന്നു. മഴയായതു കൊണ്ടാവാം കഫെയില്‍ തിരക്കൊന്നുമില്ല. അവള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി മഴയുടെ താളം ആസ്വദിച്ചു  കൊണ്ടിരുന്നു. ഈ മഴയെ താനിപ്പോള്‍ കൂടുതല്‍ സ്നേഹിക്കുന്നു. കാരണം മഴയാണല്ലോ അവനെ തനിക്കു സമ്മാനിച്ചത്‌. 2 മാസം മുന്പ് ഇതുപോലെ മഴയുള്ള ഒരു ദിനത്തിലാണ് താന്‍ ജോലി ചെയ്യുന്ന ഈ കഫെയിലേക്ക് അവന്‍ നനഞ്ഞു ഓടി വന്നു കയറിയത്. ആദ്യ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന മുഖം. ക്യാബിന്‍ കാണിച്ചു കൊടുക്കുന്നതിനോടൊപ്പം തന്നെ കൈയ്യിലിരുന്ന കര്‍ചീഫ്‌ അറിയാതെ അവനു നേരെ നീട്ടി. 
                                              പിന്നീട് കഫേയിലെ നിത്യ സന്ദര്‍ശകനായി അവന്‍. പരിചയം പ്രേമമായി വളര്‍ന്നു. നാളെയാണ് വീട്ടുകാരെയും കൂട്ടി അവന്‍ തന്നെ പെണ്ണുകാണാന്‍ വരുമെന്ന് പറഞ്ഞ സുദിനം. മനസ്സ് വല്ലാതെ തുള്ളി ചാടുന്നത് അവള്‍ അറിഞ്ഞു. അച്ഛനില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിന്‍റെ താങ്ങാണ് താന്‍. തനിക്കൊരു താങ്ങായി അവനുണ്ടാകുമെന്നു ഓര്‍ത്തപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. എന്നും രാവിലെ വിളക്കു വെച്ച് തൊഴുന്ന കണ്ണന്‍റെ ചിത്രത്തിലേക്ക് അവള്‍ നന്ദിയോടെ നോക്കി. അപ്പോഴേക്കും സായാഹ്ന പത്രവുമായി പയ്യന്‍ വന്നു.അവള്‍ പത്രമെടുത്ത് അന്നത്തെ വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചു. "പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി സെക്സ് മാഫിയക്ക് കൈമാറുന്ന സംഘത്തിലെ  4 പേര്‍ അറസ്റ്റില്‍ ". പത്രത്തില്‍ കണ്ട 4 ഫോട്ടോയിലെ ഒരു മുഖം...അതവനല്ലേ? കൈയ്യില്‍ നിന്നും പേപ്പര്‍  താഴേക്കു ഉര്‍ന്നു പോയത് അവള്‍ അറിഞ്ഞില്ല. അപ്പോള്‍ കര്‍ക്കിടകത്തിലെ പെരുമഴ പോലെ  നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണും , മനസ്സും ചെന്ന് പതിച്ചത് കണ്ണന്‍റെ ആ ചിത്രത്തിലായിരുന്നു....!!

Wednesday, February 23, 2011

പകല്‍ സ്വപ്നം


















ന്‍റെ മനസ്സിന്‍റെ ദളങ്ങളില്‍ 
ഒരു മഴത്തുള്ളി വന്നു പതിച്ചു....!
ആരോരുമറിയാതെ ആ മഴത്തുള്ളിയെ ഞാന്‍-
എന്‍റെതു  മാത്രമായി സൂക്ഷിച്ചു. 
ഋതുഭേധങ്ങള്‍ കടന്നുപോയപ്പോള്‍ എന്‍റെയുള്ളില്‍
അതൊരു പെരുമഴയായി തീര്‍ന്നു. 
ഒരു ചെറുകാറ്റ് പോലും എന്‍റെയീ മഴത്തുള്ളിയെ എന്നില്‍ നിന്നും അകറ്റി-
 മറ്റൊരു ഇലത്തുമ്പില്‍ വീഴ്ത്തുമെന്നു ഞാന്‍ ഭയന്നു...
ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു,
അതൊരു സ്വപ്നമായിരുന്നെന്നു...
വെറുമൊരു പകല്‍ സ്വപ്നം...!!






 




 

Tuesday, February 15, 2011

മനസ്സ്...











ഈ മനസ്സ് ആരുടെതാണ്??
ഞാന്‍ നിഷേധിച്ചിട്ട് കൂടി നീ  പറയുന്നു ഇതെന്‍റെതാണെന്നു...
ഹൃദയത്തിലെ വേദന വിങ്ങിയ വൃണങ്ങളില്‍ -
ഓര്‍മ്മയുടെ വിഷം പുരട്ടിയ ഒളിയമ്പുകളാഴ്ത്തുന്ന  നിങ്ങളെ 
ഞാന്‍ എങ്ങനെ വിശ്വസിക്കും?
ഒരിക്കലും എനിക്ക് വേണ്ടിയല്ലാത്ത ഒരു മനസ്സ്....
കടന്നു വന്ന ഇന്നലെകളുടെ നീണ്ട വഴിത്താരയില്‍ ഓടി തളരുമ്പോള്‍,
എന്നും എന്നിലേക്ക്‌ തന്നെ മടങ്ങുന്ന ഈ മനസ്സ്-
എന്നെ ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യനെ തേടിയാവാം.
പിന്നെയും യാത്ര തുടരുന്നു...!!









                                

പരിശുദ്ധ പ്രണയം









                                                         






                                7 വര്‍ഷം നീണ്ട പരിശുദ്ധ പ്രണയം...അവര്‍ വ്യത്യസ്ത മതത്തില്‍ പെട്ടതായതുകൊണ്ട് നാട്ടുകാരും വീട്ടുകാരും ആരും അവരെ ഒന്നിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ അവര്‍ ഒരുമിച്ചു മരിക്കാന്‍ തീരുമാനിച്ചു. അവളെ ജീവനോടെ കണ്ടുകൊണ്ടു മരിക്കനമെന്നഗ്രഹിച്ച അവന്‍ ആദ്യം വിഷം കഴിച്ചു. മരണത്തിലേക്ക് പോകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അവളുടെ മുഖം കാണാന്‍ ആഗ്രഹിച്ച അവന്‍ കണ്ടത് അവള്‍ ദൂരേക്ക് നടന്നകലുന്നതാണ്...!!
                                                      


                                               

Wednesday, February 9, 2011

അറിയാത്ത പിതൃത്വം...



                അന്നും പതിവ് പോലെ 10 വയസ്സുള്ള ആ പെണ്‍കുട്ടി ചില്ലറത്തുട്ടുകള്‍ക്ക് വേണ്ടി അയാളുടെ കടയിലെത്തി കൈകള്‍ നീട്ടി.പരിസരത്താരുമില്ലെന്നു ഉറപ്പാക്കി തന്ത്ര പൂര്‍വ്വം അവളെ അകത്തേക്ക് വിളിച്ചു ഒരു കഴുകനെപ്പോലെ ആ പിഞ്ചു ശരീരം കൊത്തിവലിക്കുമ്പോള്‍ അയാള്‍ അറിഞ്ഞില്ല ഒരിക്കല്‍ ഒരു പാതിരാവില്‍ കശക്കിയെറിഞ്ഞ തെരുവ് പൂവിന്‍റെ ഗര്‍ഭപാത്രത്തില്‍ താന്‍ നിക്ഷേപിച്ച ബീജം തന്നെയാണീ പെണ്‍കുട്ടിയെന്ന്.

ഇത് നമ്മുടെ സഹോദരി...

;


     ഇത് സൌമ്യ ..ഇവളെ അറിയാത്തവര്‍ ഇന്ന് കേരളത്തില്‍ ആരുമുണ്ടാവില്ല...കേരളം ഒരു നടുക്കത്തോടെ ഓര്‍ക്കുന്നു ഈ പാവം സഹോദരിയെ...ഇന്ന് കേരളത്തില്‍ ഇവള്ക്കായി മൌന പ്രാര്‍ത്ഥനകള്‍ നടത്തുന്നു, കംമ്യുനിറ്റികള്‍  രൂപികരിക്കുന്നു..പക്ഷെ ഒരാള്‍ പോലും അവളുടെ ദുരന്ത യാത്രയില്‍ കാറ്റില്‍ ചിതറിപ്പോയ ആ കരച്ചില്‍ കേട്ടില്ല...അന്ന് ആ പെണ്‍കുട്ടി എത്ര മാത്രം പേടിച്ചിട്ടുണ്ടാവും, ആരെങ്കിലും ഒന്ന് രക്ഷിക്കാന്‍ വന്നിരുന്നെങ്കില്‍ എന്ന് ആശിച്ച്ചിട്ടുണ്ടാവും..പക്ഷെ എഴുതിവെച്ച ഒരു നിയോഗം പോലെ മരണം അവളെ തട്ടിയെടുത്തു. ഒരാള്‍ ട്രെയിനില്‍ നിന്നും ചാടുന്നതു  കണ്ടവരാണ് അതില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍..പക്ഷെ അതാരാണെന്നോ, എന്തിനു ചാടിയെന്നോ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി നോക്കാന്‍ അതിലെ  ഒരു മനുഷ്യരും ശ്രമിച്ചില്ല. ഇപ്പോള്‍ അവളെയോര്‍ത്തു ദുഖിക്കുന്നതില്‍ എന്തര്‍ത്ഥം? സൌമ്യ എന്ന ഈ പാവം പെണ്‍കുട്ടിയുടെ  മുഖം കേരളത്തിലെ ഓരോരുത്തരുടെയും മനസ്സില്‍  ഉണ്ടാവുമെങ്കില്‍... ഇനിയെങ്കിലും നാളെ മറ്റൊരു പെണ്‍കുട്ടിക്ക് ഇതേ അവസ്ഥ വരാതിരിക്കാന്‍ പരിശ്രമിക്കുക..!!!!



Sunday, January 23, 2011

അയാള്‍


അയാളെ അവള്‍ക്കെന്നും പേടിയായിരുന്നു....ഇന്നവള്‍ അയാളെ മാത്രം സ്നേഹിക്കുന്നു.
പ്രീയപ്പെട്ട കാമുകന് മുന്നില്‍ മനസ്സിനൊപ്പം തന്‍റെ  ശരീരവും കാഴ്ച വെച്ചപ്പോള്‍ അവളറിഞ്ഞില്ല അവനോടൊപ്പം അവന്‍ ഒളിപ്പിച്ച ക്യാമറയും അവളെ ആസ്വദിക്കുന്നുണ്ടെന്നു. പിന്നീടു ആ ദൃശ്യങ്ങളുടെ ആസ്വാദകര്‍ കൂടി വന്നപ്പോള്‍ അവള്‍ അയാളില്‍ അലിഞ്ഞു ചേരാന്‍ തീരുമാനിച്ചു.
                                                   കോളേജു ഹോസ്റ്റെലിന്‍റെ  മൂനാമത്തെ നിലയില്‍ നിന്നും ചാടിയ അവളെ സ്വീകരിക്കാന്‍ "അയാള്‍' സന്തോഷത്തോടെ താഴെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

Friday, January 21, 2011

ഈ പുണ്യത്തിലും പാപമോ...?












മനസ്സില്‍ വാക്കുകള്‍ ഉറയുന്ന സന്ധ്യകള്‍ തേടി-
ഒരു തീര്‍ഥയാത്ര നടത്തി ഞാന്‍.
ഈ പ്രപഞ്ചത്തിലെ ശക്തമാം, പുണ്യമാം -
വാക്കേതു എന്നറിയുവാന്‍.
തീഷ്ണ യാധാര്‍ത്ഥ്യ ങ്ങളുടെ വരണ്ട നിലങ്ങള്‍ താണ്ടി-
എവിടെക്കെന്നറിയാതെ യാത്ര തുടര്‍ന്നു ഞാന്‍.
ഒടുവില്‍ നടന്നു തളര്‍ന്നു ഞാനെത്തി-
'അമ്മ'യെന്നാ പുണ്യ ഭൂവില്‍.
അന്യമാം ബീജത്തെ പത്ത് മാസം ചുമന്നു-
നൊന്തു പ്രസവിക്കുന്നവള്‍ 'അമ്മ'.
താനുണ്ടില്ലയെങ്കിലും, തന്കുഞ്ഞുണ്ടു -
വളരണമെന്ന് ശടിക്കുന്നവള്‍ 'അമ്മ'.
ഉത്തരം കിട്ടിയോന്നോരല്‍പ്പം അഹന്തയോടോര്‍ത്തു-
ഞാനൊന്ന് വിശ്രമിചീടവേ,
കണ്മുന്നില്‍ കണ്ടൊരു പത്രത്തിന്‍ താളിലെ കുഞ്ഞു മുഖ-
ത്തിലെന്‍ കണ്നോന്നുടക്കി പോയ്‌.
നിദ്രക്കു ഭംഗം വരുത്ത്തിയെന്നരോപിച്ചു-
'അലക്കുയന്ത്രത്തില്‍' നിറച്ച ജലത്തില്‍ തന്‍-
പിഞ്ചുകുഞ്ഞിനെ മുക്കി കൊന്നു....ഒരമ്മ.
ഒരു ഞെട്ടലാല്‍ പിടഞ്ഞു ഞാന്‍ ഓര്‍ത്തുപോയ്-
ഇങ്ങനെയും ധരണിയിലോരമ്മയോ?
എത്രയോ അമ്മമാര്‍ നോമ്പുമേടുത്തോ-
രുണ്ണിക്കായ്‌ ‌ കാത്തിരിക്കുമ്പോള്‍....
ഇവിടെയോരമ്മയോ താന്‍ പെറ്റ മൊട്ടിനെ-
തന്‍ കൈയ്യാല്‍ തീര്‍ക്കുന്നുവെന്നോ?
അമ്മിഞ്ഞ പാല്‍മണം മാറാത്താ ചുണ്ടുകള്‍-
'അമ്മെ' എന്നല്ലേ വിളിപ്പൂ.
ഈ ലോകം കണ്ടു തീരാത്ത കണ്ണുകള്‍-
വീണ്ടുമീ ലോകത്തെ കാണാന്‍ കൊതിക്കുന്നോ?
ആ കുഞ്ഞുപുഞ്ചിരി നോക്കിയിരിക്കവെ-
എന്‍ കണ്ണില്‍ അശ്രുകണങ്ങള്‍ പൊടിഞ്ഞു പോയ്‌.
നീയുമോരമ്മയോ ? ചൊല്ലു സഹോദരി-
നീ പേറ്റു നോവറിഞ്ഞതല്ലേ?
ഒരു പക്ഷെ! ഇല്ലായിരിക്കാം ഇവളും-
ആധുനിക പ്രസവത്തിന്‍ പാത്രമാവാം.
ഉറങ്ങു..സഹോദരി ഇനിയെല്ലാ രാവിലും...
ഒരു ശല്യമില്ലാതെ നീയുറങ്ങു.
'കാലമിന്നു കലിയുഗമല്ലയോ'-
'ജ്ഞാനപ്പാന' തന്‍ വരികളിന്നോടിയെത്തി....
ഒരു നെടുവീര്‍പ്പോടോര്‍ത്തുപോയ് ഇന്ന് ഞാന്‍-
'അമ്മ'യെന്നീ പുണ്യത്തിലും പാപമോ..?